രൂപ ദുർബലമാകുന്നു. അല്ലെങ്കിൽ ഡോളറിന്റെ വിനിമയനിരക്ക് കയറുന്നു. താമസിയാതെ ഡോളർ വില 100 രൂപയിൽ എത്തുമെന്നു പലരും വിലയിരുത്തി. സ്വാഭാവികമായും വിമർശനം ഉയർന്നു. സംഘപരിവാറിൽപെട്ട സ്വദേശി ജാഗരൺ മഞ്ചും ചില ആർഎസ്എസ് നേതാക്കളും മുന്നിൽ നിന്നു.
ഡോളർ നൂറു കടക്കാൻ അനുവദിക്കരുത്, ഗവണ്മെന്റ് നടപടി എടുക്കണം എന്നായി അവർ. ഡോളർ 97 രൂപയിൽ എത്തും മുൻപ് സർക്കാരും റിസർവ് ബാങ്കും പലതും ചെയ്തു. സ്വർണ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചു. ഊഹക്കച്ചവടത്തിനു നിയന്ത്രണം കൊണ്ടുവന്നു. ഡോളർ ഡിമാൻഡ് കുറയ്ക്കാനാണ് അവയിൽ ശ്രമിച്ചത്. ഒടുവിൽ രാജ്യത്തേക്കു ഡോളർ വരവ് കൂട്ടാൻ കഴിഞ്ഞ വെള്ളിയാഴ്ച ചില നടപടികൾ പ്രഖ്യാപിച്ചു. മേയ് പത്തിന് പ്രധാനമന്ത്രിയുടെ ചെലവു ചുരുക്കൽ ആഹ്വാനത്തിൽ തുടങ്ങിയ കറൻസി രക്ഷാദൗത്യം ഒരു മാസം പിന്നിടുകയാണ്. വ്യാപാരത്തിനിടെ 96.92 രൂപയിൽ എത്തിയ ഡോളർ ഇപ്പോൾ 94.95 രൂപയിലാണ്. രൂപ 2.1 ശതമാനം ഉയർന്നു. കാര്യമായ പുരോഗതിയെന്നു പറയാനില്ല.
◄ ഇന്ത്യയുടെ ദൗർബല്യങ്ങൾ
രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്: രൂപ ഒറ്റയ്ക്കല്ല തകർച്ചയിലായത്. ഒട്ടുമിക്ക കറൻസികളും ഈ വർഷം തകർച്ചയിലാണ്. പ്രധാനകാരണം ഇറാൻ യുദ്ധം മൂലമുള്ള ഇന്ധന വിലക്കയറ്റം. രണ്ട്: മറ്റു കറൻസികൾ ഇടിഞ്ഞതിനൊപ്പമല്ല അതിനേക്കാൾ കൂടുതലാണു രൂപയുടെ ഇടിവ്. ഇതിനു കാരണം ഇന്ത്യയുടെ ചില ദൗർബല്യങ്ങളാണ്.
ഒന്നാമത്തേത് ആനുകാലിക വിഷയമാണ്. കുറച്ചു കഴിയുമ്പോൾ മാറാം. അപ്പോൾ കറൻസിക്കു കയറാം. രണ്ടാമത്തേത് ഘടനാപരമായ (Structural) പ്രശ്നമാണ്. ഗൗരവമായ നടപടികൾ അർഹിക്കുന്ന വിഷയം.
2021-22 ധനകാര്യ വർഷം അവസാനിക്കുമ്പോൾ ഡോളർ 74.5 രൂപയിൽ ആയിരുന്നു. ഈ മേയ് 20നു ക്ലോസ് ചെയ്തത് 96.62 രൂപയിൽ. നാലു വർഷവും രണ്ടു മാസവും കൊണ്ട് രൂപയുടെ ഇടിവ് 29.7 ശതമാനം. പ്രശ്നം ആനുകാലികം മാത്രമല്ല എന്നർഥം.
◄ മൂലധനത്തിന്റെ വരവും പോക്കും
കറൻസിവില വിദേശങ്ങളുമായുള്ള വ്യാപാരത്തിന്റെയും മറ്റു കാലിക ഇടപാടുകളുടെയും അടിസ്ഥാനത്തിൽ മാത്രമല്ല നിർണയിക്കപ്പെടുന്നത്. കയറ്റുമതി-ഇറക്കുമതിപോലെയോ അതിൽ കൂടുതലോ പ്രാധാന്യം ഇപ്പോൾ മൂലധനത്തിന്റെ വരവിനും പോക്കിനും ഉണ്ട്. മൂലധനം കമ്പനികൾ തുടങ്ങാൻ മാത്രമല്ല വരുന്നത്. ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്നതും മൂലധനവിനിയോഗംതന്നെ. ധനകാര്യ മുതലാളിത്തം എന്നൊക്കെ ഇടതുപക്ഷം ഇതിനെ ആക്ഷേപിക്കും. പക്ഷേ, ഇന്നു ലോകത്തിലെ ഏറ്റവും സജീവമായ മൂലധനനീക്കം നടക്കുന്നത് വിപണിയിലൂടെയാണ്. കുറച്ചുകാലമായി ഇന്ത്യ മൂലധന വിപണിയുടെ ഇഷ്ടരാജ്യമല്ല. കമ്പനികളിൽ നേരിട്ടുള്ള മൂലധന നിക്ഷേപം (FDI- Foreign Direct Investment) ആയാലും ഓഹരിവിപണിയിലെ നിക്ഷേപം (FPI-Foreign Portfolio Investment) ആയാലും സ്ഥിതി ഒന്നുതന്നെ. താഴെപ്പറയുന്ന കണക്കുകൾ നോക്കുക.
◄ വിദേശികളുടെ ഇഷ്ടക്കുറവ്
നേരിട്ടു കമ്പനികളിൽ നിക്ഷേപം നടത്താനായാലും ഓഹരികൾ വാങ്ങാനായാലും ഇപ്പോൾ വിദേശികൾ ഇന്ത്യയെ താല്പര്യപ്പെടുന്നില്ല. എന്തുകൊണ്ട്?
ഇന്ത്യയിലെ നിക്ഷേപം ലാഭകരമല്ല എന്നതും ഇന്ത്യക്കു പുറത്ത് കൂടുതൽ ലാഭകരമായ അവസരങ്ങൾ ഉണ്ടെന്നതും ചേർന്നപ്പോൾ ഇവിടെ നേരിട്ടുള്ള നിക്ഷേപം കുറഞ്ഞു. ഇങ്ങോട്ടു വരുന്നതുപോലെ ഇവിടെനിന്നു പുറത്തോട്ടും മൂലധനം പോകുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിലേക്കു റിക്കാർഡ് മൂലധനനിക്ഷേപം വന്നു. 9453 കോടി ഡോളർ. പക്ഷേ ഇവിടെനിന്നു പുറത്തേക്കും റിക്കാർഡ് തുക ഒഴുകി. 8688 കോടി ഡോളർ. ഇന്ത്യക്കാർ പുറത്ത് അവസരം കണ്ട് അവിടങ്ങളിലേക്കു പണം കൊണ്ടു പോയി. ഇന്ത്യയിൽ മുൻപ് നിക്ഷേപിച്ച വിദേശികൾ അതിലെ ലാഭം ഇവിടെ നിക്ഷേപിക്കുന്നതിനു പകരം പുറത്തേക്കു കൊണ്ടുപോകുന്നു. കാരണം അവിടെ കൂടുതൽ ലാഭകരമായ അവസരങ്ങൾ ഉണ്ട്. ഇന്ത്യയിൽ അത്രയും ഇല്ല.
◄ മടുപ്പിക്കുന്ന വ്യവസ്ഥിതി
ഇന്ത്യയിൽ ബിസിനസ് നടത്തൽ സുഗമമല്ല എന്ന പ്രശ്നവും ഉണ്ട്. നിയമങ്ങളും നടപടിക്രമങ്ങളും കുറച്ചു എന്ന് അവകാശപ്പെടുമ്പോഴും പുതിയ നിയന്ത്രണങ്ങളും പരിശോധനകളും ഏർപ്പെടുത്തുന്നു. നയങ്ങളിൽ വ്യക്തതയില്ല; സ്ഥിരതയുമില്ല. ഇറക്കുമതി, കയറ്റുമതി കാര്യങ്ങളിൽ തോന്നുംപടിയാണു മാറ്റങ്ങൾ. 2014നെ അപേക്ഷിച്ച് ശരാശരി ഇറക്കുമതിച്ചുങ്കം ഇരട്ടിയോളമായി. ഏഴിൽ നിന്നു 12 ശതമാനത്തിനു മുകളിലേക്ക്. ഇറക്കുമതി നിയന്ത്രണങ്ങളും അസംഖ്യമായി. ഇതെല്ലാം സ്വദേശികളെയും വിദേശികളെയും ഒരുപോലെ മടുപ്പിക്കുന്നു. നിക്ഷേപം പുറത്തേക്കു പോകുന്നു.
◄ ഓഹരികളുടെ വില
ഇന്ത്യയിലെ ഓഹരികളും വേണ്ടത്ര ലാഭത്തിന് അവസരം നൽകുന്നില്ല എന്നാണ് ആക്ഷേപം. ഇന്ത്യൻ ഓഹരികൾക്കു താരതമ്യേന വില കൂടുതലാണ് എന്ന ആക്ഷേപം ശക്തമാണ്. കമ്പനി ഓരോ ഓഹരിക്കും തലേ വർഷം ഉണ്ടാക്കിയ ലാഭവും (പ്രതി ഓഹരി വരുമാനം Earnings Per Share -EPS) ഓഹരിയുടെ വിലയും തമ്മിലുള്ള അനുപാതം (PE ratio പിഇ അനുപാതം) 20നു മുകളിലാണ്. നടപ്പു വർഷം പ്രതീക്ഷിക്കുന്ന ലാഭവുമായി താരതമ്യപ്പെടുത്തിയാലും ഇന്ത്യയിലെ വിലനിരക്ക് ഉയർന്നുതന്നെ. അമേരിക്കയിലും ഇതിനടുത്ത അനുപാതം ഉണ്ട്. പക്ഷേ ഇന്ത്യയിൽ ലാഭമുണ്ടാക്കി അങ്ങോട്ടു കൊണ്ടുപോകുമ്പോൾ ഡോളർ വിനിമയ നിരക്ക് മാറുന്നതു മൂലം നഷ്ടം വരും. ഇവിടെ ഓഹരിവില കൂടുതലാണെന്നു പറഞ്ഞു വിദേശികൾ വിറ്റുമാറുന്നതിന്റെ ഒരു കാരണമിതാണ്.
ഇന്ത്യയിൽ ചില്ലറ നിക്ഷേപകർ വർധിച്ചതു മൂലം മ്യൂച്വൽ ഫണ്ടുകൾ വഴി വലിയ തുക ഓരോമാസവും ഓഹരിവിപണിയിൽ എത്തുന്നുണ്ട്. അതിനാൽ വിദേശികൾ വിറ്റുപോകുമ്പോഴും ഇന്ത്യൻ ഓഹരികൾക്കു വില താഴുന്നില്ല. കോവിഡിനു ശേഷം ശരാശരി മൂന്നു ലക്ഷം കോടി രൂപ വീതം പ്രതിവർഷം മ്യൂച്വൽ ഫണ്ടുകൾ വഴി ഓഹരി വിപണിയിൽ എത്തുന്നുണ്ട്. വിദേശികൾ വിറ്റുമാറുന്നതിന്റെ ഇരട്ടി. തന്മൂലം ഇന്ത്യൻ ഓഹരികൾ ഉയർന്ന പിഇ അനുപാതം നിലനിർത്തുന്നു. വിദേശികൾ വിൽപന തുടരുകയും ചെയ്യുന്നു.
◄ നിർമിതബുദ്ധി വന്നാൽ
ഇന്ത്യയിലെ ഐടി സേവന കമ്പനികൾ നിർമിതബുദ്ധി (എഐ) യുടെ ഭീഷണിയിൽ ആകുന്നതും വിദേശികളുടെ വിൽപനയ്ക്കു കാരണമാണ്. പുതിയ എഐ മോഡലുകൾ ഐടി സേവനകമ്പനികളുടെ ജോലിയിൽ സിംഹഭാഗവും അനായാസം ചെയ്തെന്നു വരും. ആ ഭീഷണി മറികടക്കാവുന്ന സാങ്കേതിക വികാസമൊന്നും ഇന്ത്യൻ കമ്പനികൾ നേടുന്നില്ല. അധികം ഭാവിയില്ലാത്തത് എന്ന മട്ടിലാണു വിദേശനിക്ഷേപകർ ഇന്ത്യൻ ഐടി കമ്പനികളെ കാണുന്നത്. (വിദേശികളുടെ കാഴ്ചപ്പാട് എന്നും ശരിയാകണം എന്നില്ല).
ഇങ്ങനെ മോശം വിലയിരുത്തലും നയപരവും ഘടനാപരവുമായ പ്രശ്നങ്ങളും ഉള്ളപ്പോഴാണ് ഇറാൻ യുദ്ധവും എണ്ണവിലക്കയറ്റവും ഉണ്ടായത്. അപ്പോൾ രൂപ ഇടിഞ്ഞു. കഴിഞ്ഞ ഡിസംബറിൽ ഡോളർ 90 രൂപയിലേക്കു കയറിയ ശേഷമുള്ള രൂപയുടെ അതിവേഗ തളർച്ച നോക്കുക.
◄ രൂപയെ കരകയറ്റാൻ
ഈ പതനം പിടിച്ചുനിർത്താനാണു കഴിഞ്ഞയാഴ്ച ശ്രമിച്ചത്. കടപ്പത്രങ്ങളിലെ വിദേശ നിക്ഷേപകർക്കു കേന്ദ്രം നികുതി ഒഴിവാക്കി. പ്രവാസികൾക്ക് ഒന്നര മുതൽ രണ്ടു വരെ ശതമാനം അധിക പലിശ കിട്ടാവുന്ന വിധം എഫ്സിഎൻആർ ബാങ്ക് നിക്ഷേപങ്ങൾക്കു റിസർവ് ബാങ്ക് സൗജന്യം അനുവദിച്ചു. 2013ൽ ഇങ്ങനെ സൗജന്യം അനുവദിച്ചു 3000 കോടി ഡോളർ സമാഹരിച്ചാണ് രൂപയെ രക്ഷിച്ചത്. ഇത്തവണ 5000 കോടി മുതൽ 7500 കോടി വരെ ഡോളർ വരവാണു പ്രതീക്ഷ.
◄ ശരിയായ നടപടി വന്നില്ല
എന്നാൽ ഇതുകൊണ്ടു രൂപയുടെ കാര്യം രക്ഷപ്പെടുമോ? ഇന്ധനവിലക്കയറ്റവും ഇറാൻ യുദ്ധവും തുടരുന്നു. എൽ നിനോ കാലാവസ്ഥാ പ്രതിഭാസം മൂലം കാലവർഷ മഴ കുറയും എന്ന സാഹചര്യം നിലനിൽക്കുന്നു. മൂന്നും വലിയ ഭീഷണികൾ. യുദ്ധം ഇന്നു കഴിഞ്ഞാലും ഹോർമുസിലെ ചരക്കുനീക്കവും ക്രൂഡ് ഓയിൽ, പ്രകൃതിവാതക ഉത്പാദനവും പഴയതുപോലെ ആകാൻ മാസങ്ങൾ എടുക്കും. അതായതു യുദ്ധം മൂലമുള്ള വിലക്കയറ്റം തുടരും. അതു കണക്കാക്കി പലിശ നിരക്കു കൂട്ടിയെങ്കിൽ റിസർവ് ബാങ്ക് സമയോചിതം പ്രവർത്തിച്ചു എന്നു പറയാൻ പറ്റുമായിരുന്നു. അതുണ്ടായില്ല.
യുദ്ധം തീർന്നതുകൊണ്ടു മാത്രം നയപരവും ഘടനാപരവുമായ പ്രശ്നങ്ങൾ തീരുന്നില്ല. അവ പരിഹരിക്കാൻ സർക്കാർ നടപടി എടുത്തു കാണുന്നുമില്ല. ചുരുക്കത്തിൽ റിസർവ് ബാങ്കും കേന്ദ്ര സർക്കാരും ഇപ്പോഴത്തെ വിഷമകരമായ സാഹചര്യത്തിൽ ശരിയായ നടപടികൾക്കു തയാറായിട്ടില്ല.